ഏഴ് സന്നദ്ധ പ്രവർത്തകർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
Apr 3, 2024, 13:56 IST
![ഇസ്രായേൽ](https://timeskerala.com/static/c1e/client/91214/uploaded/780cd682036bfff7f026e262160aa517.jpg)
കയ്റോ: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ ഭക്ഷണവിതരണത്തിനു നേതൃത്വം നല്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. മരിച്ചത് ഓസ്ട്രേലിയ, പോളണ്ട്, ബ്രിട്ടൻ, യുഎസ്-കാനഡ, പലസ്തീൻ പൗരന്മാരാണ്. ഈ സാഹചര്യത്തിൽ ഗാസയിലെ പ്രവർത്തനം നിർത്തിവയ്ക്കുന്നതായി സംഘടന പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആക്രമണം മനഃപൂർവമായിരുന്നില്ലെന്ന് പ്രതികരിച്ചു. സന്നദ്ധ പ്രവർത്തകർ സഞ്ചരിച്ച മൂന്നു വാഹനങ്ങൾ ആക്രമിക്കപ്പെട്ടത് കപ്പൽവഴി എത്തിച്ച നൂറു ടൺ ഭക്ഷ്യവസ്തുക്കൾ സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലാ ഗോഡൗണിൽ ഇറക്കി മടങ്ങുന്ന അവസരത്തിലാണ്. പ്രവർത്തകർ സംഘടനയുടെ ലോഗോ പതിപ്പിച്ച ബുള്ളറ്റ് പ്രൂഫ് കവചം ധരിച്ചിട്ടുണ്ടായിരുന്നു. ഇസ്രായേൽ സേനയെ വാഹനവ്യൂഹത്തിന്റെ സഞ്ചാരപഥം അറിയിച്ചിരുന്നതാണെന്നു വേൾഡ് സെൻട്രൽ കിച്ചൺ വ്യക്തമാക്കി.