ടോക്കിയോ: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും പ്രതിരോധ മേഖലയിലെ നിക്ഷേപം സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടി ജപ്പാൻ (Japan Military Buildup). ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുന്ന പുതിയ പ്രതിരോധ ധവളപത്രത്തിലാണ് സൈനിക ശേഷി വർധിപ്പിക്കുന്നതിനെ സാമ്പത്തിക വികസനത്തിന്റെ ഭാഗമായും അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഭരണഘടനാപരവും രാഷ്ട്രീയവുമായ നിയന്ത്രണങ്ങൾക്കിടയിലും പ്രതിരോധ ശേഷി വേഗത്തിൽ വികസിപ്പിക്കുന്ന ജപ്പാൻ, ആയുധനിർമാണത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ്. പ്രതിരോധ മേഖലയിലേക്ക് സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം വർധിപ്പിക്കുക, വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യകളും ഘടകങ്ങളും ആയുധനിർമാണത്തിൽ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും ധവളപത്രത്തിലുണ്ട്.
പ്രതിരോധ മേഖലയിലെ നിക്ഷേപം സൈനിക സുരക്ഷയ്ക്ക് മാത്രമല്ല, സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ദൈനംദിന ജീവിതത്തിനും ഗുണകരമാകുമെന്നാണ് ജപ്പാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രധാന മേഖലകളിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നയവുമായി ഈ സമീപനം യോജിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മുൻ വർഷങ്ങളിലെ പ്രതിരോധ ധവളപത്രങ്ങളിൽ സൈനികർ, ആയുധങ്ങൾ, സൈനിക ചിഹ്നങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയിരുന്നുവെങ്കിലും, ഇത്തവണത്തെ റിപ്പോർട്ടിന്റെ മുഖചിത്രം വ്യത്യസ്തമാണ്. ആധുനിക സാങ്കേതികവിദ്യയും വികസനവും പ്രതിഫലിപ്പിക്കുന്ന തിളക്കമുള്ള നഗരത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിക്കുന്ന ഒരു കുടുംബത്തെ അനിമേ ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സാങ്കേതിക പുരോഗതിയുടെ സന്ദേശം നൽകാനാണ് ഈ രൂപകൽപ്പനയെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പുതിയ ദേശീയ സുരക്ഷാ തന്ത്രം തയ്യാറാക്കുന്നതിനിടെയാണ് പ്രതിരോധ ധവളപത്രം പുറത്തിറക്കിയത്. തായ്‌വാനെ ചൊല്ലി ചൈനയുമായി സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ ചെലവ് വീണ്ടും വർധിപ്പിക്കാൻ പുതിയ സുരക്ഷാ നയത്തിൽ നിർദേശമുണ്ടാകുമെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ. തായ്‌വാനെതിരായ സംഘർഷം ജപ്പാനെയും ദീർഘകാല യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ജപ്പാൻ പങ്കുവെക്കുന്നു.
ചൈനയുടെ സൈനിക പ്രവർത്തനങ്ങളും മറ്റ് നടപടികളും ജപ്പാനും അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്നും, ചൈനയാണ് ജപ്പാൻ നേരിടുന്ന ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളിയെന്നും ധവളപത്രത്തിൽ പറയുന്നു. തായ്‌വാനെതിരായ ചൈനീസ് ആക്രമണം ജപ്പാന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടായാൽ സ്വയംപ്രതിരോധ സേനയെ വിന്യസിക്കാമെന്ന് തകൈച്ചി നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശം ചൈന ശക്തമായി വിമർശിക്കുകയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ശക്തിവർധന പദ്ധതിയാണ് ജപ്പാൻ നടപ്പാക്കുന്നത്. നികുതി വർധന, ചെലവ് പരിഷ്കരണം, പ്രത്യേക വരുമാന മാർഗങ്ങൾ എന്നിവ ഉപയോഗിച്ചാണ് പ്രതിരോധ ചെലവുകൾക്ക് ധനസഹായം കണ്ടെത്തുന്നത്. ഇതോടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) രണ്ട് ശതമാനത്തിലെത്തി. അതേസമയം, പ്രതിരോധ ചെലവ് ഇനിയും വർധിപ്പിക്കുന്നതിന് ആവശ്യമായ അധിക ധനം എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഇതിനിടെ 2027 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്ക് 122.3 ട്രില്യൺ യെൻ റെക്കോർഡ് ബജറ്റ് സർക്കാർ അംഗീകരിച്ചിരുന്നു. ഉയർന്ന ഊർജവിലയുടെ ആഘാതത്തിൽനിന്ന് കുടുംബങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ പിന്നീട് 3.1 ട്രില്യൺ യെൻ അധിക പാക്കേജും പ്രഖ്യാപിച്ചു.
ഇതുവരെ പുതിയ പ്രതിരോധ നിക്ഷേപത്തിന്റെ വലിയൊരു പങ്ക് ആയിരം കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലുകൾക്കാണ് വിനിയോഗിച്ചത്. ഭാവിയിൽ പ്രതിരോധ ചെലവ് വീണ്ടും ഉയർത്തുകയാണെങ്കിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ ആയുധ സംവിധാനങ്ങൾക്കായിരിക്കും കൂടുതൽ തുക അനുവദിക്കപ്പെടാൻ സാധ്യത. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇത്തരം സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജപ്പാനും ആളില്ലാ പ്രതിരോധ സംവിധാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.
Summary: Japan’s latest defence white paper presents military investment as a driver of both national security and economic prosperity. The government plans to promote defence technology, startup participation and advanced weapons while preparing a new national security strategy amid growing concerns over China and regional tensions.


