ഹമാസ് ബന്ദികളാക്കിയ 4 പേരെ മോചിപ്പിച്ച് ഇസ്രയേൽ
Jun 9, 2024, 15:59 IST
ജറുസലം: ബന്ദികളായി ഹമാസ് വെച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കൻ ഇസ്രയേലിൽനിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്‍ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു തടവിൽ നിന്ന് മോചിപ്പിച്ചത്.
ഇവരെ 8 മാസം മുൻപാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തിൽ നിരവധിപേർ മരണപ്പെട്ടതായി പലസ്തീൻ അധികൃതർ പറഞ്ഞു. മധ്യ ഗാസയിലെ അൽ നുസ്റത്ത് അഭയാർഥി ക്യാംപിൽ ഇസ്രയേൽ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 210 പലസ്തീൻകാർ കൊലചെയ്യപ്പെട്ടു. നാനൂറിലേറെ പേർക്കു പരുക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 250 പേരിൽ നൂറോളം പേരെ മോചിപ്പിച്ചിരുന്നു. 40 പേരെങ്കിലും തടവിൽ മരിച്ചെന്നാണു കരുതുന്നത്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു.