എംബസിക്ക് തൊട്ടരികിൽ വീട്; സുഡാനിൽ പട്ടിണി കിടന്ന് മരിച്ച് ബ്രിട്ടീഷ് പൗരന്റെ ഭാര്യ

എംബസിക്ക് തൊട്ടടുത്ത് വസിക്കുന്ന ഷോൽഗാമി, തന്നെയും കുടുംബത്തെയും ബ്രിട്ടണിൽ എത്താനായി സഹായിക്കണമെന്ന് എംബസി അധികൃതരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ യുദ്ധമേഖലയിൽ കൂടി 40 കിലോമീറ്റർ സഞ്ചരിച്ച് രക്ഷാപ്രവർത്തകരുടെ വിമാനത്തിൽ കയറാനാണ് അധികൃതർ നിർദേശം നൽകിയത്.
ദിവസങ്ങൾ കാത്തിരുന്ന ശേഷവും സഹായം ലഭിക്കാതെ വന്നതോടെ രക്ഷാപ്രവർത്തരുടെ അടുത്തേക്ക് ഷോൽഗാമി യാത്ര തിരിക്കുകയും ഇതിനിടെ ഇയാൾക്ക് വെടിയേൽക്കുകയുമായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഷോൽഗാമിയെ ഡോക്ടറായ മകൻ അനസ്തേഷ്യ ഉപയോഗിക്കാതെ, പരിമിതമായ സാഹചര്യങ്ങളിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയിരുന്നു.
ഷോൽഗാമി തിരിച്ചെത്താതിരുന്നതോടെ ഭിന്നശേഷിക്കാരിയായ റിഷ്വാൻ ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണപ്പെടുകയായിരുന്നു. ഷോൽഗാമി നിലവിൽ ഈജിപ്തിൽ ചികിത്സയിലാണ്.
സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിനിടെ അറുന്നൂറിലധികം ആളുകളാണ് സുഡാനിൽ ഇതുവരെ മരിച്ചത്.