ബ്യൂണസ് ഐറിസ്: ലോകത്തെ ഭീതിയിലാഴ്ത്തിയ ‘എംവി ഹോണ്ടിയസ്’ കപ്പലിലെ ഹന്റാവൈറസ് ബാധയുടെ തുടക്കം 70 വയസ്സുകാരനായ ഡച്ച് പക്ഷി നിരീക്ഷകൻ ലിയോ ഷിൽപെറൂർഡ് ആണെന്ന് അധികൃതർ കണ്ടെത്തി. ലിയോയും ഭാര്യ മിർജാം ഷിൽപെറൂർഡും (69) പക്ഷി നിരീക്ഷണത്തിനിടെ അർജന്റീനയിലെ ഒരു മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വെച്ചാണ് വൈറസ് ബാധിതരായതെന്ന് കരുതപ്പെടുന്നു.(Hantavirus Outbreak MV Hondius Patient Zero Identified As Dutch Ornithologist)
കപ്പൽ യാത്രയ്ക്ക് മുൻപായി അർജന്റീനയിലെ ഉഷുവയയ്ക്ക് പുറത്തുള്ള ഒരു ലാൻഡ്‌ഫിൽ ഈ ദമ്പതികൾ സന്ദർശിച്ചിരുന്നു. അപൂർവ്വ പക്ഷിയായ ‘വൈറ്റ് ത്രോട്ടഡ് കാരകാര’യെ കാണാനാണ് പക്ഷി നിരീക്ഷകർ ഈ പ്രദേശം സന്ദർശിക്കുന്നത്. അവിടെയുണ്ടായിരുന്ന എലികളുടെ വിസർജ്യത്തിൽ നിന്ന് വായുവിലൂടെ വൈറസ് ദമ്പതികളുടെ ഉള്ളിലെത്തിയതായാണ് സംശയിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ശേഷിയുള്ള ‘ആൻഡീസ് സ്ട്രെയിൻ’ ഹന്റാവൈറസാണ് ഇവർക്ക് ബാധിച്ചത്.
ഏപ്രിൽ ഒന്നിനാണ് ദമ്പതികൾ 147 യാത്രക്കാരുള്ള എംവി ഹോണ്ടിയസ് കപ്പലിൽ കയറിയത്. ലിയോ ഷിൽപെറൂർഡ് ഏപ്രിൽ 6-ന് പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. ഭർത്താവിന്റെ മൃതദേഹവുമായി യാത്ര തുടർന്ന മിർജാം പിന്നീട് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് വിമാനത്താവളത്തിൽ വെച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരിക്കുന്ന സമയത്ത് ഇവർക്കും അതിശക്തമായ വൈറസ് ബാധയുണ്ടായിരുന്നു.
കപ്പലിലുണ്ടായിരുന്ന 34 യാത്രക്കാർ വിവിധ ദ്വീപുകളിലായി ഇറങ്ങിയ ശേഷമാണ് വൈറസ് ബാധ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടത്. ആകെ 147 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 94 പേരെ പിന്നീട് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ വിവിധ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. കപ്പലിലെ നിരവധി പേർക്ക് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Summary
Dutch ornithologist Leo Schilperoord has been identified as ‘Patient Zero’ of the Hantavirus outbreak on the MV Hondius cruise ship. He and his wife contracted the virus from a landfill in Argentina while birdwatching and both tragically passed away.

