വയനാട്ടിൽ കളക്ടർക്കു നേരെയും നാട്ടുകാരുടെ പ്രതിഷേധം
മാനന്തവാടി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധം കൂടുതൽ കടുപ്പിച്ച് നാട്ടുകാർ. വയനാട് ജില്ലാ കളക്ടർ രേണുരാജിനെതിരെയും മാനന്തവാടിയിൽ പ്രതിഷേധമുണ്ടായി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കളക്ടർ എത്തിയപ്പോഴായിരുന്നു പ്രതിഷേധവുമായി നാട്ടുകാർ ഓടിയടുത്തത്. റോഡിൽ തടഞ്ഞ കളക്ടറെ കടത്തിവിടാനും നാട്ടുകാർ അനുവദിച്ചില്ല.
ആനയെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഉത്തരവിടണം എന്ന ആവശ്യം ഉന്നയിച്ച് കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായാണ് നാട്ടുകാർ തെരുവിൽ പ്രതിഷേധിക്കുന്നത്. നാട്ടുകാരുമായി കളക്ടർ സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാനോ പിരിഞ്ഞു പോകാനോ നാട്ടുകാർ കൂട്ടാക്കിയില്ല. നേരത്തെ എസ്പിയെയും നാട്ടുകാർ വഴിയിൽ തടഞ്ഞിരുന്നു.