ആനയെത്തിയത് ഒരുമാസം മുമ്പേ അറിഞ്ഞു: ട്രാക്ക് ചെയ്യുന്നതില്‍ വീഴ്ച വന്നതായി ആരോപണം
![വയനാട്ടില്‍ റേഡിയോ ഘടിപ്പിച്ച രണ്ടാമത്തെ ആന ജനവാസമേഖലയില്‍; ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു](https://timeskerala.com/static/c1e/client/91214/uploaded/f380649ae47d7b7bc6059667e0802836.jpg)
മാനന്തവാടി: വയനാട് ചാലിഗദ്ദയില്‍ 47-കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി വിവരം. മാനന്തവാടിയില്‍നിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പനുപുറമേ ഈ ആനയും വയനാട്ടില്‍ എത്തിയതായി വനംവകുപ്പാണ് അറിയിപ്പ് നൽകിയത്. ഒരുമാസം മുമ്പാണ് വയനാട് വന്യജീവിസങ്കേതത്തില്‍ ഈ ആനയുടെ സാന്നിധ്യം അറിയുന്നത്. കര്‍ണാടകയില്‍നിന്ന് പിടികൂടിയ ഈ ആനയെ റേഡിയോ കോളര്‍ഘടിപ്പിച്ച് ബന്ദിപ്പുരിലേക്കാണ് വിട്ടത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
അഞ്ചുദിവസംമുമ്പ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തില്‍ കാട്ടാന എത്തി. ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പിനെ സംസ്ഥാനം സമീപിച്ചിരുന്നു. റേഡിയോ കോളര്‍ യൂസര്‍ ഐഡിയും പാസ്‌വേഡുമാണ് കര്‍ണാടക പങ്കുവെച്ചത്. അഞ്ചുമുതല്‍ എട്ടുമണിക്കൂര്‍വരെ വൈകിയാണ് ഇത്തരത്തില്‍ വിവരം ലഭിക്കുക. അതിനാല്‍, ആനയുടെ നീക്കങ്ങളറിയാന്‍ ആന്റിനയും റസീവറും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി കിട്ടിയില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ അറിയിച്ചിരുന്നു.