‘ജപ്തി ഒഴിവാക്കില്ല’: മൊറട്ടോറിയം: ബാങ്കേഴ്സ് സമിതിയും കൈയൊഴിയുന്നു
തിരുവനന്തപുരം: കർഷകരുടെ കാർഷിക- കാർഷികേതര വായ്പകളിൽ അടക്കം ജപ്തി നടപടിയുണ്ടാകുമെന്ന് അറിയിച്ചു സംസ്ഥാനതല ബാങ്കേഴ്സ് സമിതി. മോറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ എടുത്തവർക്കു മറ്റ് ആനുകൂല്യങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾക്കു ജപ്തി നിർത്തിവയ്ക്കാനാകില്ലെന്നാണു സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്നലെ ചില പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നത്.
ജപ്തി നടപടികൾക്കു ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ നടപടിക്കു റിസർവ് ബാങ്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നാളെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിനു തൊട്ടു മുൻപാണ് മോറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തി നടപടികളിലേക്കു ബാങ്കുകൾക്കു നീങ്ങേണ്ടി വരുമെന്നു വ്യക്തമാക്കി സംസ്ഥാനതല ബാങ്കേഴ്സ് സമിതി പത്രത്തിൽ പരസ്യം നൽകിയത്.
ബാങ്കേഴ്സ് സമിതിയുടെ നടപടിക്കെതിരേ സംസ്ഥാന ധന- കൃഷി മന്ത്രിമാർ രംഗത്തെത്തി. ഇരട്ടത്താപ്പ് സമീപനമാണു ബാങ്കുകൾ സ്വീകരിക്കുന്നതെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് വിമർശിച്ചു. ബാങ്ക് നടപടിയെ ആവശ്യമെങ്കിൽ നിയമപരമായി നേരിടുമെന്നു മന്ത്രി വി.എസ്. സുനിൽകുമാറും പറഞ്ഞു.
ജപ്തിനടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോയാൽ അതിന് റിസർവ് ബാങ്കിന്റെ അംഗീകാരവും നിയമസാധുതയും ഉണ്ടായിരിക്കുമെന്നാണ് സമിതി പരസ്യത്തിലൂടെ മുന്നറിയിപ്പുനൽകുന്നത്. മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പയെടുത്തവർക്ക് മറ്റാനുകൂല്യങ്ങൾ അനുവദിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയില്ലെന്നും ജപ്തി നിർത്തിവെക്കാനാകില്ലെന്നും പറയുന്നു. ജപ്തിയിലേക്ക് ബാങ്കുകൾ നീങ്ങുന്നതിന്റെ സൂചനയാണിത്. ഇത് കർഷകർക്ക് കനത്ത ആഘാതമാണ്.
എന്നാൽ, എന്നുമുതലെന്നു പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. കർഷകർ എടുത്ത കാർഷികേതര വായ്പകൾക്ക് നിലവിൽ മോറട്ടോറിയം ഇല്ല. ഇവർക്കെതിരേ ഉടനടി നടപടിയുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പ്രളയത്തിൽ എല്ലാം തകർന്നവർ അടക്കമുള്ളവരുടെ കടങ്ങളുടെ മോറട്ടോറിയം കാലാവധി ജൂലൈ 31ന് അവസാനിക്കുകയാണ്. കാർഷിക വായ്പകൾക്കുള്ള മോറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത് സംസ്ഥാന സർക്കാരിനും കർഷകർക്കും വലിയ തിരിച്ചടിയായി.
കർഷകരെടുത്ത കാർഷിക- കാർഷികേതര വായ്പകളുടെ മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടി മേയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിന്റെ വിശദാംശങ്ങൾ ബാങ്കേഴ്സ് സമിതിക്കു കൊടുത്തു. എന്നാൽ, മുമ്പു പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മോറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്നുമുള്ള നിലപാട് ആർബിഐ സ്വീകരിച്ചു.
‘പൊതുജന ശ്രദ്ധയ്ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രസിദ്ധീകരിക്കുന്നത്’ എന്ന തലക്കെട്ടിലുള്ള പരസ്യത്തിൽ സർഫാസി നിയമം ബാങ്കുകൾക്ക് പ്രത്യേക അധികാരങ്ങളൊന്നും നൽകുന്നില്ലെന്നു പറയുന്നു. ബാങ്കുകൾക്ക് ഇതിനുള്ള അധികാരമുണ്ടെന്നുമാത്രമേ പ്രതിപാദിക്കുന്നുള്ളൂ. ഭവനവായ്പയെടുത്ത കുടുംബത്തിലെ രണ്ടുപേർ ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രതികരണങ്ങൾ ഉണ്ടായെന്നു പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്.