ഹൈക്കോടതി അനുമതി; ആനന്ദ് പട്വർധന്റെ ഡോക്യുമെന്ററി പ്രദർശിപ്പിക്കും
ന്യൂഡല്‍ഹി: ഹിന്ദുത്വവാദികളുടെ ആക്രമണത്തെക്കുറിച്ച് വിവരിക്കുന്ന ആനന്ദ് പട്വര്‍ധന്റെ റീസണ്‍ എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ചലച്ചിത്ര അക്കാദമിയും പട്വര്‍ധനും നല്കിയ ഹരജിയിലാണ് അനുമതി. 26 ാം തിയതി തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
ബുധനാഴ്ച കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിലും ‘റീസണ്‍’ ഉള്‍പ്പെടുത്തും. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്കാന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാല്‍ ചലച്ചിത്ര അക്കാദമിക്ക് പ്രദര്‍ശനം നീട്ടി വെക്കേണ്ടി വരികയായിരുന്നു. കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടിക്കെതിരായിരുന്നു ഇരുകൂട്ടരും ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ സിനിമ കാണുക പോലും ചെയ്യാതെ കലാപമുണ്ടാക്കുന്ന സൃഷ്ടിയെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നെന്ന് ഹരജിയില്‍ പട്വര്ധന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനെ കൂടി ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവെലിന്റെ അവസാനദിവസത്തേക്കാക്കി കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു.
അതേസമയം, പ്രദര്‍ശനാനുമതി ലഭിച്ചതില്‍ സന്തോഷമെന്ന് ആനന്ദ് പട്വർധന് പ്രതികരിച്ചു. വിലക്ക് അപ്രതീക്ഷിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.