സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച 35കാരി അറസ്റ്റില്
ഓച്ചിറ : മാനസികവെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കിൽക്കെട്ടി ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനുസമീപം വാസവപുരത്ത് വാടകയ്ക്കു താമസിക്കുന്ന ശിവകാശി സ്വദേശി മൈക്കിൾരാജി(പുളി-21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാൻ കൊണ്ടു പോവുകയായിരുന്നു കസ്തൂരി. ഭർത്താവ് മാസാണം (40), എട്ടുവയസ്സുകാരിയായ മകൾ എന്നിവർക്കൊപ്പം ബൈക്കിൽ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി. ചെങ്ങന്നൂർ പാണ്ടനാട്ടുള്ള വീടിനുസമീപം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം.
ബൈക്കിനുപിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്. യാത്രയിൽ മൃതദേഹത്തിന്റെ കാൽ റോഡിലുരഞ്ഞ് പാദം തകർന്നു. മൂന്ന് വിരലുകൾക്കും സാരമായ പരിക്കുപറ്റി. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാൽ മൃതദേഹം കടത്തിണ്ണയിൽ കിടത്തി, കസ്തൂരിയെ കാവൽനിർത്തി. തുടർന്ന് മാസാണം കടന്നു കളഞ്ഞു. ഏറെസമയം കഴിഞ്ഞും ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ചെങ്ങന്നൂരിലുള്ള ബന്ധുക്കളെ കസ്തൂരി വിവരമറിയിച്ചു. ബന്ധുക്കൾ എത്തിയെങ്കിലും സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവരും അവിടെ നിന്നു മുങ്ങി. ഭർത്താവിനെ കാണാതായതിനെത്തുടർന്ന് രാത്രിതന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മരണത്തിൽ സംശയംതോന്നിയ ഡോക്ടർ വിവരം ചെങ്ങന്നൂർ പോലീസിൽ അറിയിക്കുകയായിരുന്നു
മൃതദേഹപരിശോധനയിൽ യുവാവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ഡോക്ടർ അറിയിച്ചു. തുടർന്ന് പോലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തു.