വാഹനാപകടം ; പാലക്കാട് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിൽ മീൻലോറിയും ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പട്ടാമ്പിയിലും നെന്മാറയിലും പൊതു ദർശനത്തിന് വച്ചശേഷമായിരുന്നു സംസ്ക്കാര ചടങ്ങുകൾ . അപകടത്തിൽ സാരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി അപകട നിലഘട്ടം തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു.
രാവിലെ ഏഴരയോടെ നെന്മാറ അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ്, ശിവൻ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് വീടുകളിലും അയിലൂർ വായനശാലയിലും പൊതുദർശനത്തിന് വച്ചു. നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പെടെ വൻ ജനപ്രവാഹമാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. തുടർന്ന് വാക്കാവ് പൊതുശ്മശാനത്തിൽ മൂവരെയും സംസ്കരിച്ചു. അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രിതന്നെ ബന്ധുക്കൾ ഏറ്റുവാങ്ങുകയും രാവിലെ സുധീറിന്റെ സംസ്കാരം ആറ്റുവ ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തുകയും ചെയ്തു.
അപകടത്തിൽ മരിച്ച പട്ടാമ്പി, ഷൊറണൂർ സ്വദേശികളുടെ മൃതദേഹങ്ങൾ പത്തുമണിക്ക്ബ ശേഷമാണ് ന്ധുക്കൾ ഏറ്റുവാങ്ങിയത്. പാലക്കാട് ജില്ലാ ആശുപത്രിമോർച്ചറിയിൽ നിന്ന് വിലാപയാത്രയായി പട്ടാമ്പിയിലെത്തിച്ച മൃതദേഹങ്ങൾ വാടാനംകുറിശ്ശി സ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന്വക്കുകയും ചെയ്തു . നവാസ്, നാസർ,സുബൈർ എന്നിവരെ പോക്കുപ്പടി ജുമാമസ്ജിദ് കബർസ്ഥാനിലും ഉമർ ഫാറൂഖിനെ വെട്ടിക്കാട്ടിരി ജുമാമസ്ജിദ് കബർസ്ഥാനിലുമാണ് സംസ്കരിച്ചത്.
ഇന്നലെയാണ് എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് . അത്യാസന്ന നിലയിലുളള രോഗിക്കൊപ്പം, മറ്റൊരു അപകടത്തിൽപ്പെട്ടവരെയും കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസാണ് മീന് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.