ബാബറി മസ്ജിദ് കേസ്; മാർച്ച് 14 ലേക്ക് മാറ്റി
ന്യൂഡൽഹി: ബാബറി മസ്ജിദ് ഭൂമിയെ ചൊല്ലിയുള്ള അവകാശതർക്ക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാർച്ച് 14 ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂർത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭുഷൺ, ജസ്റ്റിസ് എസ് അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ പരാതിക്കാരുടെ വാദം പൂർത്തിയായ ശേഷമേ കക്ഷി ചേർന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗൾ എന്നിവരുെട വാദം കേൾക്കാനാവൂയെന്ന് കോടതി നിരീക്ഷിച്ചു.
പള്ളി നിന്ന ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിെൻറ വിധി. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് നേരത്തെ പരിഗണിച്ചപ്പോൾ കക്ഷികളുടെ വാദങ്ങൾ എഴുതി സമർപ്പിക്കാനും രേഖകളുടെ പരിഭാഷ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിർദേശിച്ചിരുന്നു.