ബംഗാളി യുവാക്കള്‍ വീടുകളില്‍ തറ തുടയ്ക്കുന്നു, പെണ്‍കുട്ടികൾ ബാറുകളില്‍ ഡാന്‍സ് ചെയ്യുന്നു; ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്ന് മേഘാലയ ഗവര്‍ണര്‍
ന്യൂഡൽഹി: ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികള്‍ ഇന്ന് തറ തുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരുമായി അധഃപതിച്ചിരിക്കുന്നുവെന്നും ഹിന്ദിയോട് ബംഗാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
“ഹിന്ദിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഇല്ല. രാഷ്ട്രീയകാരണങ്ങളാലാണ് പ്രതിഷേധങ്ങളുയരുന്നത്. അസം മഹാരാഷ്ട്ര, ഒഡീഷ എന്നിവയൊക്കെ ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളാണ്. പക്ഷേ, അവരൊന്നും ഹിന്ദിയെ എതിര്‍ക്കുന്നില്ല. വിദ്യാസാഗര്‍, വിവേകാനന്ദന്, രവീന്ദ്രനാഥ ടാഗോര്‍, നോതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെയൊക്കെ നാടാണ് ബംഗാള്‍. പിന്നെന്തിനാണ് ഹിന്ദി പഠിക്കുന്നത് എന്നാണ് ബംഗാളികളുടെ വാദം. ഈ മഹാന്മാരും ഹിന്ദി പഠനവും തമ്മിലെന്താണ് ബന്ധം? അവരുടെയൊക്കെ യുഗം കടന്നുപോയെന്നും ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്നും ആരാണ് ബംഗാളികള്‍ക്ക് പറഞ്ഞുകൊടുക്കുക?” – തഥാഗത് റോയി ട്വീറ്റ് ചെയ്തു.ഇപ്പോള്‍ ഹരിയാന മുതല്‍ കേരളം വരെ ബംഗാളി യുവാക്കള്‍ വീടുകളില്‍ തറ തുടയ്ക്കുന്നു. ബംഗാളി പെണ്‍കുട്ടികൾ മുംബൈയിലെ ബാറുകളില്‍ ഡാന്‍സ് ചെയ്യുന്നുവെന്നും തഥാഗത് റോയ് അഭിപ്രായപ്പെട്ടു.
എന്നാൽ ട്വീറ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേർ രംഗത്തെത്തി. ഇത്തരം ജോലികള്‍ ചെയ്യുന്നത് ബംഗാളികള്‍ മാത്രമല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഹിന്ദി അറിയാത്തതുകൊണ്ടല്ല, മറിച്ച് വിദ്യാഭ്യാസമില്ലാത്തതും തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് ബംഗാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിന് കാരണമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.അതേസമയം, തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളോട് തരംതാണ രീതിയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചതെന്നും ആരോപണം ഉണ്ട്.