നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: പ്രതികൾക്കു ജാമ്യം
കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ മൂന്നു പ്രതികൾക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി ഇ.കെ. സുനീഷ്, നാലാം പ്രതി എബിൻ കുര്യാക്കോസ് (27), അഞ്ചാം പ്രതി ബിബിൻ വി. പോൾ (27) എന്നിവർക്കാണു ജാമ്യം. രണ്ട് ആൾജാമ്യവും ബോണ്ടുമാണ് പ്രധാന വ്യവസ്ഥ. സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2011 ജനുവരി അഞ്ചിനാണ് ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ തട്ടിക്കൊണ്ടുപോകാൻ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ഒരു ടെന്പോ ട്രാവലറിൽ കയറ്റി പ്രതികൾ നടിയെ കൊണ്ടുപോയെങ്കിലും സംശയം തോന്നിയ നടി സിനിമാനിർമാതാവ് കൂടിയായ ഭർത്താവിനെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. തുടർന്നു പ്രതികൾ നടിയെ കുന്പളത്തെ ഒരു റിസോർട്ടിനു മുന്നിൽ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.