നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാൻ പ്രശാന്ത് കിഷോറിനെ കൂട്ടുപിടിച്ച് മമത
കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്ന് കരകയറാന്‍ പുതിയ നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോറുമായി മമതാ ബാനര്‍ജി കരാറിലെത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ എങ്ങനെ ആവിഷ്കരിക്കണമെന്ന് തീരുമാനിക്കാനാണ് മമതാ ബാനര്‍ജി കിഷോറുമായി കരാറിലെത്തിയത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറിലേറെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന തെരഞ്ഞെടുപ്പ് വിദഗ്ധരുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഒരുക്കം നേരത്തെ തുടങ്ങാന്‍ മമത തീരുമാനിച്ചത്.
ആന്ധ്രപ്രദേശില്‍ ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ നിയമസഭയിലേക്കും ലോക്സഭയിലേക്കും എത്തിക്കുന്നതിനായി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. 2014ല്‍ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനും 2015ല്‍ നിതീഷ് കുമാറിന്റെ വിജയത്തിന് പിന്നിലും കരുക്കള്‍ നീക്കിയത് പ്രശാന്ത് കിഷോറായിരുന്നു.