കയ്റോയിൽ കോപ്റ്റിക് ക്രൈസ്തവർക്കു നേരെ ആക്രമണം; ഒമ്പതു പേർ കൊല്ലപ്പെട്ടു
കയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിലെ ഹെൽവാനിൽ കോപ്റ്റിക് ക്രൈസ്തവർക്കു നേർക്കുണ്ടായ ഇരട്ട ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സെന്റ്. മിന കോപ്റ്റിക് ദേവാലയത്തിലും ഗൃഹോപകരണങ്ങൾ വിൽക്കുന്ന കടയിലുമാണ് ആക്രമണം നടന്നത്. പള്ളിയിൽ നടന്ന ആക്രമണത്തിൽ പോലീസുകാരനുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ഇവിടെ പോലീസിനെ വിന്യസിച്ചിരുന്നു.
ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ പിടികൂടുകയും ചെയ്തു.