ഈജിയൻ കടലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 15 പേർ മരിച്ചു
ഏഥൻസ്: ഈജിയൻ കടലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 15 പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ അഞ്ചു കുട്ടികളും ഉൾപ്പെട്ടതായി കോസ്റ്റ് ഗാർഡ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മൂന്നു പേരെ രക്ഷപ്പെടുത്തി.
ഗ്രീസിന്റെ നിയന്ത്രണത്തിലുള്ള അഗത്തോണിസി ദ്വീപിനു സമീപമായിരുന്നു അപകടം. തുർക്കി തീരവുമായി ഈ ദ്വീപ് അടുത്തുകിടക്കുന്നു. അപകടത്തിൽ മരിച്ചവർ ഏതു രാജ്യത്തുനിന്നു സഞ്ചരിച്ചവരാണെന്നു വ്യക്തമായിട്ടില്ല. അടുത്ത കാലത്ത് ഗ്രീക്ക് തീരത്തുണ്ടാകുന്ന ഏറ്റവും വലിയ അഭയാർഥി അപകടമാണിത്. 22 അഭയാർഥികൾ ബോട്ടിലുണ്ടായിരുന്നതായാണു കരുതപ്പെടുന്നത്.
2015നുശേഷം പശ്ചിമേഷ്യയിൽനിന്നും തുർക്കിയിൽനിന്നു യൂറോപ്പിലേക്കു കടലിലൂടെ കുടിയേറാൻ ശ്രമിക്കവെ ആയിരക്കണക്കിനു പേർ കടലിൽ മുങ്ങിമരിച്ചതായാണു റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കൃത്യമായ കണക്കുകൾ ഒരു ഏജൻസിയുടെയും പക്കലില്ല.