കാണാതാകുന്ന സമയത്ത് വ്യോമസേന വിമാനത്തിന്റെ എയർ ട്രാഫിക് കൺട്രോളിലുണ്ടായിരുന്നത് പൈലറ്റിന്റെ ഭാര്യ
ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കാണാതായ എഎൻ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്.അതേസമയം, കാണാതാകുന്ന സമയത്ത് വിമാനത്തിന്റെ എയർ ട്രാഫിക് കൺട്രോളിൽ ഉണ്ടായിരുന്നത് പൈലറ്റ് ആശിഷ് തൻവാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചൽ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്ന വിമാനവും എയർ ട്രാഫിക് കൺട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് വിവരമറിയിക്കാൻ സന്ധ്യയുടെ ഫോൺ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീർ സിങ് പറഞ്ഞു. അടിയന്തിരമായി വിമാനം എവിടെയെങ്കിലും ലാന്റ് ചെയ്തുകാണുമെന്ന് കരുതി. അങ്ങനെ സംഭവിച്ചുവെങ്കിൽ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീർ പറഞ്ഞു.