ഓപ്പറേഷന് സാഗര്‍ റാണി;165 പരിശോധനകളില്‍ 2,865 കിലോ മത്സ്യം പിടിച്ചു
തിരുവനന്തപുരം: മത്സ്യങ്ങളില്‍ രാസവസ്തുക്കൾ കലർത്തി വില്പന നടത്തുന്നത് തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് സാഗര്‍റാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു . ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2,865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില്‍ 14 സ്ഥലങ്ങളില്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂര്‍ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന് സാഗര്‍ റാണി ശക്തിപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.