Times Kerala

‘നിയമസഭാ ചോദ്യങ്ങൾക്ക് പൂർണമായും ഉത്തരം നൽകണം’: മന്ത്രിമാരോട് സ്പീക്കർ

 
കലക്ടറേറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്പീക്കർ എ.എൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

തിരുവനന്തപുരം: നിയമസഭാ ചോദ്യങ്ങൾക്ക് പൂർണമായി ഉത്തരം നൽകുന്ന രീതി ധനമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വീകരിക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും വേഗം മറുപടി നല്‍കണമെന്നും സ്പീക്കർ റൂളിങ് നൽകി. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ക്രമപ്രശ്നത്തിന്‍മേലാണ് സ്പീക്കറുടെ റൂളിങ്.

15–ാം കേരള നിയമസഭയുടെ ഒന്നു മുതല്‍ 9 വരെയുള്ള സമ്മേളനങ്ങളില്‍ ധനമന്ത്രി മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഇതിനകം 2943 ചോദ്യങ്ങള്‍ക്ക് മറുപടി ലഭ്യമാക്കിയതായി സ്പീക്കർ വ്യക്തമാക്കി. ഇനിയും 256 മറുപടികള്‍ അവശേഷിക്കുന്നു. സഭയുടെ നടപ്പു സമ്മേളനത്തില്‍ ആകെയുള്ള 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി കിട്ടിയിട്ടില്ല.

ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറേണ്ട സമയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചട്ടം 47 പ്രകാരം ചോദ്യോത്തര ദിവസത്തിന്റെ തൊട്ടു തലേദിവസം 5 മണിക്കു മുൻപായി അവ ലഭ്യമാക്കേണ്ടതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രസ്തുത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമാണ് 15 ദിവസത്തെ കാലദൈര്‍ഘ്യത്തിന് അര്‍ഹതയുള്ളത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ 15 ദിവസത്തെ കാലദൈർഘ്യം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
 

Related Topics

Share this story