ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ വിമാനം കരിപ്പൂരില്‍ നിന്ന് മെയ് 21-ന് പുറപ്പെടും
May 14, 2024, 16:12 IST
![ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മക്കയിലേക്ക് നീങ്ങും](https://timeskerala.com/static/c1e/client/91214/migrated/57dbe3e25acea3a59017c23a8f063337.jpeg)
കൊണ്ടോട്ടി: മെയ് 21-ന് രാത്രി 12.05ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. കരിപ്പൂരില്‍ നിന്നാണ് പുറപ്പെടുക. 20-ന് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. മൂന്ന് ഹജ്ജ് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദ്യദിവസം നടത്തുന്നത്. രണ്ടാമത്തെ വിമാനം 21-ന് രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം വൈകീട്ട് മൂന്നിനും പുറപ്പെടും. 166 തീര്‍ഥാടകരാണ് ജിദ്ദയിലേക്കു പുറപ്പെടുന്ന ഓരോ വിമാനത്തിലും യാത്ര ചെയ്യുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍ ഒമ്പതു വരെയായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 59 സര്‍വീസുകളാണ്. നാലു വിമാനം ജൂൺ എട്ടിനും ഒരു വിമാനം ജൂൺ ഒമ്പതിനും സർവീസ് നടത്തുകയും മറ്റു ദിവസങ്ങളിൽ മൂന്നു സർവീസുകൾ നടത്തുകയും ചെയ്യും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 9794 തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായുള്ള സര്‍വീസുകളാണ്. കരിപ്പൂരില്‍നിന്ന് നിലവിൽ ഹജ്ജിനു പോകുന്നത് 10371 പേരാണ്. കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിൽ ആദ്യ വിമാനത്തില്‍ പുറപ്പെടുന്നവര്‍ 20-ന് രാവിലെ 10നകം എത്തണം. ഉച്ചയ്ക്ക് 12 മണിക്ക് രണ്ടാമത്തെ വിമാനത്തിൽ പോകുന്നവരും ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂന്നാമത്തെ സംഘവും ക്യാമ്പിൽ എത്തണം. കണ്ണൂരില്‍നിന്നും കൊച്ചിയില്‍ നിന്നുമാണ് കരിപ്പൂരിന് പുറമേ ഹജ്ജ് സർവ്വീസുള്ളത്. മേയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കരിപ്പൂർ നിന്നുമാണ് സർവ്വീസ് തുടങ്ങുന്നത്. 4228 തീര്‍ഥാടകർ കൊച്ചിയിൽ നിന്നും 3112 തീര്‍ഥാടകർ കണ്ണൂരിൽ നിന്നുമാണ് ഉള്ളത്.