ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോംഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു
ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോംഗ്-1 ദക്ഷിണ പസഫിക്കിൽ പതിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് പേടകം സമുദ്രത്തിൽ വീണത്. ബഹിരാകാശനിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചതോടെ ഭൂരിഭാഗവും കത്തിപ്പോയതായി ശാസ്ത്രജ്ഞർ അറിയിച്ചു.
ഏഴു ടൺ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘർഷണത്തിൽ കത്തിത്തീരാനാണു സാധ്യതയെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എൻജിൻ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങൾ പൂർണമായി കത്തിത്തീരില്ല. ഇവയാണ് സമുദ്രത്തിൽ പതിച്ചത്.
2011 സെപ്റ്റംബർ 29-നു വിക്ഷേപിച്ചതാണു ടിയാൻഗോംഗ് അഥവാ സ്വർഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം.