രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നേരത്തേ അവസാനിപ്പിച്ചേക്കും
![ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധി ഇന്ന് ഗുവാഹത്തിയിൽ](https://timeskerala.com/static/c1e/client/91214/uploaded/0b6cc4c258989a9a82d6f512b99c1bc8.jpg)
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നയിക്കുന്ന മണിപ്പൂരിൽ നിന്ന് ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് രണ്ടാം ആഴ്ചയോടെ യാത്ര അവസാനിപ്പിച്ചേക്കും. ന്യയ് യാത്രയിൽ നിന്ന് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങൾ ഒഴിവാക്കിയേക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ യാത്ര ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിൻ്റെ ആദ്യ റാലി ഈ മാസം കർണാടകയിൽ നടത്തിയേക്കും.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് തുടങ്ങിയത്. 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം നേരത്തെ തീരുമാനിച്ചിരുന്നത്. ആദ്യ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുൾപ്പെടെ 15 സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകാനും പദ്ധതിയിട്ടിരുന്നു.
എന്നാൽ ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ അസമിൽ ഉണ്ടായ ആക്രമണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. യാത്രയ്ക്ക് പലയിടങ്ങളിലും അനുമതി നിഷേധിച്ചതും കടുത്ത വിമർശനത്തിന് കാരണമായി. കൂടാതെ പശ്ചിമബംഗാളിൽ മമതയുടെ അസാന്നിദ്ധ്യമടക്കം യാത്ര ഇൻഡ്യ മുന്നണിക്ക് ദോഷം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്.