മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഇന്ന്
Oct 13, 2021, 09:52 IST
കൊല്ലം ∙ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് . വിധി ഇന്ന് പറയും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറയുന്നത്. ഭർത്താവ് സൂരജ് ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അഞ്ചൽ ഏറം വെള്ളശ്ശേരിൽ വിജയസേനന്റെ മകൾ ഉത്ര(25)യ്ക്ക് 2020 മേയ് ആറിനു രാത്രിയാണ് പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനെ കണ്ടിരുന്നു .ഇതോടെയാണ് ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസിനു വഴിത്തിരിവ് ഉണ്ടായത്. പ്രതി സൂരജ് അതിസമർഥനും ക്രൂരനുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പറഞ്ഞു. കൂടാതെ അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുമുണ്ട് . ദൃക്സാക്ഷികളില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിച്ചു. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം വന്യ ജീവി ആക്ട് (115) എന്നിവ പ്രകാരമാണു കേസ് എടുത്തിരിക്കുന്നത് . കോടതി വിധി പറയുന്നതോടെ കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടുത്തക്കാരനുമായ കല്ലുവാതുക്കൽ ചാവരുകാവ്‍ സുരേഷിനെ വിട്ടയയ്ക്കാനുള്ള ഉത്തരവും ഉണ്ടാകും.