Times Kerala

 പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ; ഉത്രയുടെ കുടുംബം 

 
പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ
 

കൊല്ലം : തന്റെ മകളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ കുടുംബം. അന്വേഷണ ഉദ്യോഗസ്ഥരുടെ മികവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളും കേസില്‍ പ്രധാനമാണെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിേലക്ക് അന്വേഷണമെത്തിയത്.

 കേരളത്തെ നടുക്കിയ വധക്കേസില്‍ വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. തിങ്കളാഴ്ച കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വവും, മുൻപ് കേട്ട് കേൾവി പോലും ഇല്ലാതിരുന്ന കേസില്‍ വിധി പറയുക.  2020 മേയ് ഏഴിനാണ് അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ സ്വന്തംവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്.ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സി.ഡി.കളും ഹാജരാക്കുകയും ചെയ്തു. 2020 മാര്‍ച്ച് രണ്ടിന് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് 2020 മേയ് ഏഴിന് മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി. 

Related Topics

Share this story