ഗസ്സയിൽ സർവനാശം വിതയ്ക്കാൻ ഇസ്രായേൽ ഉപയോഗിച്ചത് അദാനിയുടെ കമ്പനി നിർമിച്ച ആയുധങ്ങളെന്ന് റിപ്പോർട്ട്
Feb 12, 2024, 20:51 IST
![ഗസ്സയിൽ സർവനാശം വിതയ്ക്കാൻ ഇസ്രായേൽ ഉപയോഗിച്ചത് അദാനിയുടെ കമ്പനി നിർമിച്ച ആയുധങ്ങളെന്ന് റിപ്പോർട്ട്](https://timeskerala.com/static/c1e/client/91214/uploaded/56c383293ec6c957673dd9acf64bc095.avif)
ന്യൂഡൽഹി: ഗസ്സയിൽ സർവനാശം വിതയ്ക്കാൻ ഇസ്രായേൽ ഉപയോഗിക്കുന്ന മിലിറ്ററി ഡ്രോണുകൾ അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തത്തിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന പ്രതിരോധ കമ്പനി നിർമിച്ചുനൽകിയതെന്ന് ദി വയർ റിപ്പോർട്ട്. ഹൈദരാബാദ് കമ്പനിയിൽ നിന്ന് 20, ഹെർമെസ് 900 മീഡിയം ആൾട്ടിറ്റ്യൂഡ്, ലോംഗ് എൻഡ്യൂറൻസ് യുഎവികളാണ് ഇസ്രായേൽ പ്രതിരോധ സേന വാങ്ങിയത്. അദാനിയുടെ അദാനി ഡിഫൻസ് ആൻഡ് എയിറോസ്പേസും ഇസ്രായേലിന്റെ എൽബിറ്റ് സിസ്റ്റംസും ചേർന്നുള്ള സംയുക്ത സംരംഭമായ അദാനി – എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ആണ് ആയുധങ്ങൾ നിർമിച്ചു നൽകിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2018ലാണ് അദാനിയുടെ പങ്കാളിത്തത്തോടെ ഈ പ്രതിരോധ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. കമ്പനിയിൽ അദാനി ഗ്രൂപ്പിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ യുഎവി നിർമ്മാണ സമുച്ചയവും ഇസ്രായേലിന് പുറത്തുള്ള ഏക ഹെർമെസ് 900 ഉൽപ്പാദന കേന്ദ്രവുമാണ് ഇത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഫെബ്രുവരി രണ്ടിന് പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നീലം മാത്യൂസിന്റെ ഷെഫാർഡ് മീഡിയ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരുന്നുവെങ്കിലും ഇന്ത്യയോ ഇസ്റാഈലോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അദാനി ഗ്രൂപ്പുമായ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ പ്രതിരോധ കമ്പനി വക്താവും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.