അസാധാരണ പ്രതിഷേധം: സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച് പ്രതിപക്ഷം; എംഎല്‍എ ബോധം കെട്ട് വീണു; വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്ന് പരാതി
Wed, 15 Mar 2023

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതോടെ വാച്ച് ആന്‍റ് വാർഡും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബലം പ്രയോഗിച്ച് യു.ഡി.എഫ് എം.എല്‍.എമാരെ നീക്കാന്‍ ശ്രമം നടന്നു. തന്നെ കയ്യേറ്റം ചെയ്തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉപരോധത്തിനിടെ കുഴഞ്ഞുവീണ ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അഡീഷണൽ ചീഫ് മാർഷൽ മൊയ്‌ദീൻ ഹുസ്സൈനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.കെ.രമയെയും ഉമാ തോമസിനെയും വാച്ച് ആന്‍ഡ് വാര്‍ഡും ഭരണപക്ഷ എംഎല്‍എമാരും ചെയ്ത് കൈയേറ്റം ചെയ്തെന്നും ആരോപണമുണ്ട്. കൈയ്ക്കും കാലിനും പിടിച്ച് തന്നെ വലിച്ചിഴച്ചെന്ന് രമ പറഞ്ഞു. അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം തന്നെ ചവിട്ടിയെന്നും രമ പ്രതികരിച്ചു.
സ്പീക്കർ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. ഭരണസിരാ കേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു. അഞ്ച് എൽ.ഡി.എഫ് എം.എൽ.എമാരും മന്ത്രിമാരുടെ സ്റ്റാഫും എം.എൽ.എമാരെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.