മോഡലുകളുടെ മരണം; ഹാര്‍ഡ് ഡിസ്‌ക് കായലില്‍നിന്ന് കിട്ടിയതായതായി മത്സ്യത്തൊഴിലാളിയുടെ മൊഴി
Nov 24, 2021, 13:58 IST
കൊച്ചി: മുൻ മിസ് കേരള ആൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്ന് പേർ വാഹനാപകടത്തില്‍ മരണപ്പെട്ട കേസില്‍ സുപ്രധാന തെളിവായ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഹാര്‍ഡ് ഡിസ്‌ക് കായലില്‍നിന്ന് കിട്ടിയതായതായി മത്സ്യത്തൊഴിലാളിയുടെ മൊഴി. എന്നാല്‍ ഇത് തിരികെ കായലിൽ തന്നെയിട്ടെന്നും മത്സ്യത്തൊഴിലാളി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10-ന് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലില്‍ മീന്‍പിടിച്ച വള്ളക്കാരനാണ് ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചത്. എന്നാല്‍, ഇത് തിരിച്ചറിയാനാകാതെ പോയ ഇയാൾ ഹാര്‍ഡ് ഡിസ്‌ക് വീണ്ടും കായലിലേക്ക് തള്ളുകയായിരുന്നു. ഇതോടെ കായലില്‍ തള്ളിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്ന് അന്വേഷണസംഘം പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് വീണ്ടും തിരച്ചില്‍ നടത്താനാണ് പോലീസിന്റെ നീക്കം.മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്‌ക് കിട്ടിയെന്ന വെളിപ്പെടുത്തല്‍ പോലീസിന്റെ തിരക്കഥയാണെന്നും ആക്ഷേപമുണ്ട്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കഴിയാത്തതിന്റെ പേരിൽ അന്വേഷണം വൈകിപ്പിക്കുന്നു എന്ന പോലീസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ചെറുക്കാനുള്ള നീക്കമാണോ പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.