നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു: തദ്ദേശ വാര്‍ഡ് വിഭജന ബില്‍ ബഹളത്തിനിടയിൽ പാസാക്കി
Jun 10, 2024, 13:29 IST
![പ്രതിപക്ഷം](https://timeskerala.com/static/c1e/client/91214/uploaded/f6d8ff099a41ea1ecf0714bc902ed097.jpg)
തിരുവനന്തപുരം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍ കോഴയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണിത്. പ്രതിപക്ഷം നടുത്തളലിറങ്ങുകയും ഏറെ നേരം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിഷേധിക്കുകയുമുണ്ടായി. ശേഷം പ്രതിപക്ഷം സഭാ നടപടികൾ തുടർന്നതോടെ സഭ വിട്ടിറങ്ങി. ഇവർ സഭയ്ക്ക് പുറത്തേക്ക് വന്നത് 'കോഴ സര്‍ക്കാര്‍, കോഴ മന്ത്രിമാര്‍ രാജി വയ്ക്കുക' എന്ന ബാനര്‍ ഉയർത്തിപ്പിടിച്ചാണ്. സഭയില്‍ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്പോരുണ്ടായിരുന്നു. ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിലാണിത്. പ്രതിപക്ഷ നേതാവ് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പണം പിരിച്ചു എന്ന ആരോപണത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കൂടാതെ, മുഖ്യമന്ത്രി തന്നെ സംഭവത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷം ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് എന്തോ സംഭവിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നാണ്. എക്സൈസ് മന്ത്രി ശബ്ദസന്ദേശം സംബന്ധിച്ച വാര്‍ത്ത വന്നപ്പോള്‍ തന്നെ പരാതി നല്‍കിയെന്നും, അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. ഇതേസമയം, തദ്ദേശ വാര്‍ഡ് വിഭജന ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കുകയുണ്ടായി. ബിൽ സഭയിൽ അവതരിപ്പിച്ചത് തദ്ദേശമന്ത്രി എം.ബി.രാജേഷാണ്.