ദത്ത് വിവാദം: വകുപ്പ്തല അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ഇന്ന് സർക്കാറിന് കൈമാറും
Nov 24, 2021, 11:22 IST
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ വനിതാ - ശിശു വികസനവകുപ്പിന്റെ വകുപ്പ് തല അന്വേഷണം പൂർത്തിയായി. ശിശുക്ഷേമസമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് വകുപ്പ്തല അന്വേഷണ റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.കുഞ്ഞിനെ വിട്ടു കിട്ടാൻ അനുപമ പരാതിയുമായി ശിശുക്ഷേമസമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സമീപിച്ച പോയ ശേഷവും ദത്ത് നടപടികൾ തുടർന്നത് വീഴ്ചയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രിൽ 22 ന് അനുപമയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടികൾ തടയാതെ മുന്നോട്ട് പോയി. സിറ്റിംഗിന് ശേഷം പോലീസിനെ ഈ കാര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കാത്തതും വീഴ്ചയാണെന്നാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ് അഡ്വ എൻ. സുനന്ദ എന്നിവർക്കെതിരെയാണ് വകുപ്പ്തല അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന. രേഖകളിൽ തിരമിറി നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമയാണ് വകുപ്പ്തല അന്വേഷണം നടത്തിയത്.