കാട്ടാക്കടയിൽ പിതാവിനെയും മകളെയും കൈയേറ്റം ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ല വകുപ്പ്
പ്രേമനന്റെ മകളെയും കൈയേറ്റം ചെയ്തെന്നാണ് പുതിയ കുറ്റം. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെ മർദിച്ച കാര്യം എഫ്.ഐ.ആറിൽ നേരത്തെ പരാമർശിച്ചിരുന്നില്ല. പ്രതികൾക്കെതിരെ ചുമത്തിയ അഞ്ച് വകുപ്പുകളും സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകളായിരുന്നു.
കാട്ടാക്കട സ്വദേശി പ്രേമനും മകൾക്കുമാണ് ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്പിൽ വെച്ച് ജീവനക്കാർ പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ടായിരുന്നു.