പരസ്യപ്രതികരണം പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല; കെപിസിസി അധ്യക്ഷൻ കെ.സുധാകരന് മറുപടിയുമായി തരൂര്‍
കോഴിക്കോട്: പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന്റെ നിര്‍ദേശം കാര്യമാക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് എംപി കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതിന് എന്താണ് വിലക്കെന്നും തരൂര്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ലെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്റെ നിര്‍ദേശം.
അതേസമയം, 'പരസ്യ പ്രതികരങ്ങള്‍ പാടില്ലെന്ന് പറഞ്ഞത് കാര്യമാക്കുന്നില്ല. കോണ്‍ഗ്രസ് എം പി കോണ്‍ഗ്രസ് വേദിയില്‍ പ്രതികരിക്കുന്നതില്‍ എന്താണ് വിലക്ക്?', എന്നായിരുന്നു കോഴിക്കോട് ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശശി തരൂര്‍ പറഞ്ഞത്.
കോണ്‍ഗ്രസിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടേയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നായിരുന്നു കെ സുധാകരന്റെ നിര്‍ദേശം. തരൂരിന് കോണ്‍ഗ്രസ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസവുമില്ല. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.