അതിശക്തമായ മഴയ്ക്ക് സാധ്യത: ഡാമുകള്‍ തുറന്നു, ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; സംസ്ഥാനം അതീവ ജാഗ്രതയിൽ
Aug 1, 2022, 09:22 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്, കാസര്‍കോട് ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലും മഴ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വയനാട്, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.അതേസമയം, നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറന്നു. നെയ്യാറിന്റെ നാലുഷട്ടറുകള്‍ അഞ്ചുസെന്റീമിറ്ററും അരുവിക്കരയുടെ മൂന്നുഷട്ടറുകള്‍ 20 സെന്റീമീറ്ററും ഉയര്‍ത്തി. കുംഭാവുരുട്ടി, പാലരുവി, കല്ലാര്‍, അടവി, മങ്കയം, പൊന്‍മുടി, നെയ്യാര്‍, കോട്ടൂര്‍, തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.