ചാലക്കുടിയില്‍ കനത്ത മഴ; പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍
Aug 4, 2022, 13:08 IST
തൃശൂര്‍: ചാലക്കുടിയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 2018ല്‍ മാറിതാമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറന്നതോടെ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്സ് ആയി ഉയര്‍ത്തിയിട്ടുണ്ട്. 11 മണിക്കൂറിനകം ഈ ജലം ഒഴുകിയെത്തുന്നതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നേക്കുമെന്നാണ് നിഗമനം. അതേസമയം, പുഴയോരത്തുള്ളവരെ എത്രയും വേഗം പ്രദേശത്തുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ചാലക്കുടിയില്‍ മാത്രം എട്ട് ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും. അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.