ഇര്‍ഷാദിന്റെ മരണം; സ്വാലിഹ് പലതവണ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, ശബ്ദസന്ദേശം പുറത്ത്
Aug 6, 2022, 13:39 IST
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണത്തില്‍ പുതിയ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ സ്വാലിഹ് പല തവണ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തി, വീടിന് മുന്നില്‍ മൃതദേഹം കൊണ്ടിടുമെന്ന് പറഞ്ഞുവെന്നും ഇര്‍ഷാദിന്റെ സഹോദരന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പൊലീസില്‍ പരാതി നല്‍കിയതിന് ശേഷവും ഇയാളുടെ ഭാഗത്ത് നിന്നും ഭീഷണി തുടര്‍ന്നു. ഇര്‍ഷാദ് ജീവനോടെയുണ്ടെന്നും പണം തന്നാല്‍ കാണിച്ചുതരാമെന്ന് പറഞ്ഞെന്നും സഹോദരന്‍ വ്യക്തമാക്കി. അതേസമയം, സ്വാലിഹ് വിദേശത്തേക്ക് പോയത് ഇര്‍ഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പോലീസ് സംശയിക്കുന്നത്. കേസിലെ പ്രധാനപ്രതി സ്വാലിഹ് യുഎഇയിലാണ്. യുവാവിന്റെ മരണത്തിന് പിന്നില്‍ വിദേശത്തുള്ള ഷംനാദ്, നാസര്‍ തുടങ്ങിയവരാണെന്ന് കുടുംബം ആരോപിക്കുന്നു. ഇവരുടെ വിദേശയാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിക്കുകയാണ്.വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്..