തൃശൂർ ജനറൽ ആശുപത്രി കൂടുതൽ രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കും: മന്ത്രി വി എസ് സുനിൽകുമാർ
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ജില്ലാ കോവിഡ് 19 ആശുപത്രിയാക്കിയ സാഹചര്യത്തിൽ തൃശ്ശൂർ കോർപ്പറേഷൻ ജനറൽ ആശുപത്രിയിൽ കൂടുതൽ രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മറ്റു രോഗികളെ ഇവിടേക്ക് കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാൽ അതിനായി ജനറൽ ആശുപത്രി സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. നിർമ്മാണം നടക്കുന്ന മാതൃ-ശിശു വാർഡ് മന്ത്രി സന്ദർശിച്ചു. നാല് നിലകളിലായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന മാതൃ-ശിശു വാർഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അവശേഷിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ പൂർത്തീകരിച്ച് പ്രസവവാർഡ് ഈ കെട്ടിടത്തിലേക്ക് മാറ്റും. ഇതോടെ മറ്റു രോഗികളെ ചികിത്സിക്കാൻ ആശുപത്രി സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.