അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 159
Jan 11, 2024, 21:27 IST
മൊഹാലി: മുഹമ്മദ് നബിയുടെ അർധസെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തിൽ 159 എന്ന വിജയലക്ഷ്യമാണ് അഫ്ഗാൻ ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങാൻ നിർബന്ധിതരായ സന്ദർശകരെ തുടക്കത്തിൽ അഴിഞ്ഞാടാൻ വിട്ടില്ല ഇന്ത്യൻ ബൗളർമാർ. പവർപ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും റൺസ് കണ്ടെത്താനാകാതെ കുഴങ്ങുകയായിരുന്നു റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും. ഒടുവിൽ അക്‌സർ പട്ടേലിന്റെ പന്തിൽ ഗുർബാസിനെ(28 പന്തിൽ 23) സ്റ്റംപ് ചെയ്തു പുറത്താക്കി ജിതേഷ് ശർമ. പിന്നാലെ ഇബ്രാഹിം സദ്രാനും(22 പന്തിൽ 25) മടങ്ങി. ശിവം ദുബെയുടെ പന്തിൽ ഷോർട്ട് കവറിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ പിടിച്ച് അഫ്ഗാൻ നായകൻ പുറത്ത്. തൊട്ടടുത്ത ഓവറിൽ റഹ്മത്തുല്ല ഷായും(മൂന്ന്) അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡായി മടങ്ങി. തുടർന്ന് ഒന്നിച്ച മുഹമ്മദ് നബിയും അസ്മത്തുല്ല ഒമർസായിയും ചേർന്നാണു വലിയ തകർച്ചയിൽനിന്ന് അഫ്ഗാനെ കരകയറ്റിയത്. രണ്ടും ഭാഗത്തുനിന്നും ഇന്ത്യൻ ബൗളർമാരെ ആക്രമിച്ചു കളിക്കുകയായിരുന്നു ഇരുവരും. നാലാം വിക്കറ്റിൽ 43 പന്തിൽ 68 റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്താണു സഖ്യം പിരിഞ്ഞത്.