ചാമ്പ്യൻസ് ലീഗ്; ബാഴ്സയെ തകർത്ത് ബയേൺ, യങ് ബോയ്സിന് മുന്നിൽ മുട്ടുമടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് മത്സരങ്ങളിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും പരാജയം. ഗ്രൂപ്പ് ഇ യിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സയ്ക്കെതിരെ ബയേണിന്റെ തകർപ്പൻ ജയം. ബയേണിനായി സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ഇരട്ടഗോളും തോമസ് മുള്ളർ ഒരു ഗോളും നേടി. ബയേൺ പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ തിരിച്ചടിക്കാൻ ബാഴ്സയ്ക്കായില്ല.
ഗ്രൂപ്പ് എഫിൽ നടന്ന പോരാട്ടത്തിൽ സ്വിസ് ക്ലബ്ബായ യങ് ബോയ്സിനോടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യങ് ബോയ്സിന്റെ ജയം. മത്സരം ആരംഭിച്ച് 13 ആം മിനുട്ടിൽ റൊണാൾഡോയുടെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ സാധിക്കാതിരുന്ന യങ് ബോയ്സ് 66 ആം മിനുട്ടിലും മത്സരത്തിന്റെ അധികസമയത്തും ഗോൾ നേടി ജയം സ്വന്തമാക്കി. മൗമി, തിയോസൺ എന്നിവരാണ് യങ് ബോയ്സിനായി ഗോളുകൾ നേടിയത്. 35 ആം മിനുട്ടിൽ ആരോൺ വാൻ ബിസാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതും യുണൈറ്റഡിന് തിരിച്ചടിയായി. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റ- വിയ്യ റയൽ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക്ക- ഡൈനാമോ പോരാട്ടം ഗോൾരഹിത സമനിലയായി. പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ഇ യിൽ ബാഴ്സയും ഗ്രൂപ്പ് എഫിൽ യുണൈറ്റഡും അവസാന സ്ഥാനത്താണ്.