ലോകകപ്പ് ക്രിക്കറ്റ് : വിൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ വിൻഡീസ് മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. വിൻഡീസിനെ 125 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറിൽ ഇന്ത്യ 268 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യ 34.2 ഓവറില്‍ 143 റൺസിന് പുറത്താക്കി. ഇന്ത്യൻ ബൗളർമാരുടെ താണ്ഡവം ആണ് ഇന്ന് കണ്ടത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും, ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റും നേടി.
269 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ആദ്യം തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. സ്കോർ ബോർഡിൽ പത്ത് റൺസ് ആയപ്പോൾ തന്നെ ക്രിസ് ഗെയിലിനെ ഷമി പുറത്താക്കി. പിന്നീട് സുനില്‍ ആംബ്രിസും(31) നിക്കോളാസ് പൂരനും(28) ചേർന്ന് ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ ഈ കൂട്ട്കെട്ട് പൊളിച്ചു. പിന്നീട് ആർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ വിൻഡീസ് അടിയറവ് പറയുകയായിരുന്നു.
ഇന്ത്യയുടെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. 29 റൺസെടുക്കുന്നതിനിടെ രോഹിതിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ട്ടമായി. പിന്നീട് രാഹുലും കോഹിലിയും ചേർന്ന് നല്ല രീതിയിൽ കളിച്ചു എന്നാൽ 48 റൺസ് എടുത്ത രാഹുൽ പുറത്തായി. പിന്നീട് വന്ന വിജയ് ശങ്കറും, കേദാർ ജാദവും പെട്ടെന്ന് പുറത്തായി. കൊഹ്ലി(72), ധോണി(56), പാണ്ട്യ(46) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 268 റൺസ് നേടിയത്.