രക്ഷകരായി ഗെയ്ക്വാദും ബ്രാവോയും; ഐപിഎൽ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ
നാല് മാസങ്ങൾക്ക് മുൻപ് ഡൽഹി അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിൽ നിന്നും ഏറ്റുവാങ്ങിയ പരാജയത്തിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മറുപടി നൽകി ചെന്നൈ സൂപ്പർ കിങ്സ്. കോവിഡ് പ്രതിസന്ധിയിൽ പാതിയിൽ നിർത്തിയ ഇന്ത്യൻ പ്രീമിയർ ലീഗ് യുഎഇയിൽ പുനരാരംഭിച്ചപ്പോൾ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസിന്റെ വിജയം.
.@ChennaiIPL WIN by 20 runs and have added 2 more points to their tally.#VIVOIPL #CSKvMI pic.twitter.com/qVh9ZfwB2E
— IndianPremierLeague (@IPL) September 19, 2021
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ട്ടത്തിൽ 156 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനേ കഴിഞ്ഞൊള്ളു. മുൻനിര താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ അർധസെഞ്ചുറി(88) പ്രകടനമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. രവീന്ദ്ര ജഡേജ(26), ബ്രാവോ(23) എന്നിവർ മാത്രമാണ് ചെന്നൈ നിരയിൽ ഗെയ്ക്വാദിനെ കൂടാതെ രണ്ടക്കം കടന്ന താരങ്ങൾ. റൺസൊന്നും എടുക്കാതെ ഫാഫ് ഡുപ്ലെസിസ്, മൊയീൻ അലി, അമ്പാട്ടി റായിഡു എന്നിവർ പുറത്തായപ്പോൾ നാല് റൺസെടുത്ത് റെയ്നയും മൂന്ന് റൺസ് നേടി ധോണിയും മടങ്ങി. മുംബൈയ്ക്കായി ട്രെന്റ് ബോൾട്ട്, ആദം മിൽനെ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കീറോൺ പൊള്ളാർഡിന് കീഴിൽ കളിക്കാനിറങ്ങിയ മുംബൈ നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ സൗരഭ് തിവാരി മാത്രമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. ഡി കോക്ക്(17), അൻമോൽപ്രീത് സിംഗ്(16), സൂര്യകുമാർ യാദവ്(3), ഇഷാൻ കിഷൻ(11), കീറോൺ പൊള്ളാർഡ്(15), ക്രുനാൽ പാണ്ഡ്യ(4) ആദം മിൽനെ(15), രാഹുൽ ചാഹർ(0), ജസ്പ്രീത് ബുംറ(1) എന്നിങ്ങനെയാണ് മറ്റു മുംബൈ താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ബ്രാവോ മൂന്നും ദീപക് ചാഹർ രണ്ടും ജോഷ് ഹേസൽവുഡ്, ഷർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.