Times Kerala

 അയ്യപ്പസ്വാമിമാര്‍ക്ക് പാനനാശിനിയായി ഉരക്കുഴി സ്നാനം

 
 അയ്യപ്പസ്വാമിമാര്‍ക്ക് പാനനാശിനിയായി ഉരക്കുഴി സ്നാനം
 

അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ത്ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി ജലപാതം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്ത് വരുന്നവര്‍ ഇവിടെ മുങ്ങിയതിന് ശേഷം ദര്‍ശനം നടത്തുന്നു.

 

മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് സന്നിധിയില്‍ എത്തിയെന്നാണ് വിശ്വാസം. ഇതിന്റെ ചുവട് പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്.പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം.

 

വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്ന് ഭക്തര്‍ കരുതുന്നു.അയ്യപ്പദര്‍ശനത്തിന് മുന്‍പും ദര്‍ശനത്തിന് ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി നിരവധി ഭക്തരാണെത്തുന്നത്.

Related Topics

Share this story