തിരുവല്ലയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയ മരുമകൾ റിമാൻഡിൽ
പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായിയമ്മയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ മരുമകൾ റിമാൻഡിൽ. കുടുംബ വഴക്കിനെ തുടർന്ന് അമ്മായിയമ്മകൊലപ്പെടുത്തിയ മരുമകൾ ലിൻസിയെ (24) യാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
ലിന്‍സിയുടെ ആക്രമണത്തിൽ നിരണം കൊമ്പങ്കേരി 12-ാം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞാമ്മ ചാക്കോ (66) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ലിൻസിയും ഭർത്താവ് ബിജിയുമായി കിടപ്പുമുറിക്കുള്ളിൽ ഉണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ തടസം പിടിക്കാനെത്തിയ കുഞ്ഞൂഞ്ഞാമ്മയെ ലിൻസി കത്രിക ഉപയോഗിച്ച് മുതുകിൽ കുത്തുകയായിരുന്നു.
ലിൻസിയെ തടയുന്നതിനിടെ ഭർത്താവ് ബിജിയുടെ ഇടതു കൈയ്യുടെ മുട്ടിന് മുകളിലും കുത്തേറ്റിരുന്നു. കുത്തേറ്റ് നിലത്തുവീണ കുഞ്ഞൂഞ്ഞാമ്മ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് ലിൻസിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.