പത്തനംതിട്ടയിൽ 100 കോടിയിലേറെ നാലംഗ കുടുംബം മുങ്ങി; നിക്ഷേപകർ പെരുവഴിയിൽ
![പത്തനംതിട്ടയിൽ 100 കോടിയിലേറെ നാലംഗ കുടുംബം മുങ്ങി; നിക്ഷേപകർ പെരുവഴിയിൽ](https://timeskerala.com/static/c1e/client/91214/uploaded/0d826dc93c540a8529fcbc24de0330f9.webp)
പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. പൊലീസ് കേസ് എടുത്തതോടെ പുല്ലാട് ആസ്ഥാനമായ ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം പൂട്ടി ഉടമകൾ കടന്നുകളഞ്ഞു. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് നിക്ഷേപകർ പറയുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 75 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെയാണ് തെള്ളിയൂരിലെ വീട് പൂട്ടി ജി ആൻഡ് ജി ഫിനാൻസ് ഉടമകളായ ഗോപാലകൃഷ്ണൻ, ഭാര്യ സിന്ധു, മകൻ ഗോവിന്ദ്, മരുമകൾ ലേഖ എന്നിവർ സ്ഥലംവിട്ടത്. 16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം ആളുകളിൽ നിന്ന് പണം സ്വീകരിച്ചത്. ഡിസംബർ വരെ പലർക്കും പലിശയും നൽകിയിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പുല്ലാട് ആസ്ഥാനമാക്കി വർഷങ്ങളായി പ്രവർത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവർഷം മുൻപ് ജി. ആൻഡ് ജി എന്ന പേരിലേക്ക് മാറി വൻ തുക നിക്ഷേപം സ്വീകരിക്കാൻ ആരംഭിച്ചത്. വിവിധ ജില്ലകളിലെ 48 ശാഖകൾ അടച്ചുപൂട്ടി. പണം നഷ്ടപ്പെട്ട ആളുകൾ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്.