അയോധ്യ: മുൻ സർക്കാരുകളുടെ ഭരണകാലത്ത് അയോധ്യയിലെ പവിത്രമായ ഹനുമാൻഗഢി ക്ഷേത്രത്തിന്റെ പടികളിൽ നമാസ് നടത്താൻ അനുവാദം നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിർമ്മാണ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ആദ്യമായി അയോധ്യ സന്ദർശിക്കവേയാണ് പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനുമെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Yogi Adityanath Attacks SP And Congress During Ayodhya Visit)
2003-ൽ മുലായം സിങ് യാദവ് സർക്കാരിന്റെ കാലത്ത് ഹനുമാൻഗഢിക്ക് സമീപം നമാസ് നടത്താൻ സൗകര്യമൊരുക്കിയെന്ന മുൻ അവകാശവാദങ്ങളെ മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.”അവർ നമ്മുടെ പവിത്രമായ ഹനുമാൻഗഢിയുടെ പടികളിൽ നമാസ് നടത്തിക്കാൻ മുൻകൈ എടുത്തവരാണ്. ജമാ മസ്ജിദിനുള്ളിൽ കയറി ആർക്കെങ്കിലും ഹനുമാൻ ചാലിസ ചൊല്ലാൻ സാധിക്കുമോ എന്ന് നിങ്ങൾ ചിന്തിച്ചുനോക്കൂ. സമാജ്‌വാദി പാർട്ടിക്കോ കോൺഗ്രസിനോ അതിന് സാധിക്കുമോ?,” ബിക്പൂരിൽ 432 കോടി രൂപയുടെ 217 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചുകൊണ്ട് യോഗി ആദിത്യനാഥ് ചോദിച്ചു. എന്നാൽ, നിലവിൽ ഉയർന്നുവന്ന ക്ഷേത്ര ഫണ്ട് തട്ടിപ്പ് വിവാദങ്ങളെക്കുറിച്ച് പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചതേയില്ല.
ക്ഷേത്ര നഗരത്തെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും യുപി സർക്കാർ നിയോഗിച്ച എസ്‌ഐടി അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും മുൻപ് ജൂൺ 19-ലെ സന്ദർശനത്തിനിടെ യോഗി വ്യക്തമാക്കിയിരുന്നു.ബിജെപിയുടെ ‘ഡബിൾ എൻജിൻ’ സർക്കാരിന് കീഴിൽ അയോധ്യയ്ക്ക് അഭൂതപൂർവ്വമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
Story Summary
During his first visit to Ayodhya since the SIT setup on the temple donation theft case, UP CM Yogi Adityanath launched a scathing attack on the SP and Congress, alleging that namaz was allowed on Hanumangarhi temple steps during past regimes. He contrasted this with the BJP’s double-engine government, which built the Ram Temple and transformed Ayodhya into a global tourist hub. Adityanath ignored the donation controversy while listing major developmental milestones under his rule.

