ന്യൂഡൽഹി: ഒൻപത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ഏഴ് ചെക്ക് കേസ്സുകളിൽ പ്രമുഖ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി (Rajpal Yadav Cheque Bounce Case). ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷാവിധിക്ക് പുറമെ, ഓരോ കേസിലും പരാതിക്കാരന് 1.05 കോടി രൂപ വീതം നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഓരോ കേസിലും പരാതിക്കാരന് നൽകേണ്ട 1.05 കോടി രൂപയ്ക്ക് പുറമെ, 25,000 രൂപ വീതം പിഴയായി സർക്കാരിലേക്കും അടയ്ക്കണം. ഇതോടൊപ്പം നടന്റെ ഭാര്യ രാധ യാദവിനോടും ഓരോ കേസിലും 5,51,380 രൂപ വീതം പരാതിക്കാരന് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. നടൻ ഇതിനകം അടച്ച 2.25 കോടി രൂപ അന്തിമ തുകയിൽ നിന്ന് കുറയ്ക്കാമെന്നും കോടതി വ്യക്തമാക്കി.
2012-ൽ രാജ്പാൽ യാദവ് സംവിധാനം ചെയ്ത ‘അതാ പത ലാപാത’ എന്ന ചിത്രത്തിന്റെ പരാജയത്തോടെയാണ് താരം വലിയ സാമ്പത്തിക പ്രതിസന്ധിയിലായത്. തുടർന്ന് കടബാധ്യതകൾ ഒൻപത് കോടി രൂപയോളമായി വർദ്ധിക്കുകയായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ കോടതി പലതവണ അവസരങ്ങൾ നൽകിയിരുന്നെങ്കിലും ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്താൻ സാധിച്ചില്ല. സാമ്പത്തിക ബാധ്യതകൾ കാരണം വലിയ നഷ്ടമാണ് താൻ നേരിടുന്നതെന്നും വസ്തുവകകൾ വിറ്റാണ് പണം അടയ്ക്കുന്നതെന്നും രാജ്പാൽ യാദവ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ മുൻപ് രാജ്പാൽ യാദവ് അടച്ച തുക കോടതി പരാതിക്കാരന് നൽകാൻ ഉത്തരവിട്ടിരുന്നു.
Summary: The Delhi High Court has sentenced actor Rajpal Yadav to three months of imprisonment in each of seven cheque bounce cases related to a Rs 9-crore debt. The court also ordered the actor to pay Rs 1.05 crore in each case to the complainant, with a portion of the penalty also directed toward the state. His wife, Radha Yadav, has also been ordered to make payments in each of the seven cases. The court clarified that the Rs 2.25 crore previously paid by the actor will be adjusted against the final settlement.

