ഇറ്റലിയിൽ വെച്ച് ഒരു സംഘം ഇന്ത്യൻ വനിതകൾക്ക് നേരെ ഉണ്ടായ വംശീയ അധിക്ഷേപത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ ഒരു റസ്റ്റോറന്റിൽ വെച്ച് ഹൊസൈൻ എന്ന വെയിറ്റർ ഇന്ത്യയെയും ഇന്ത്യൻ ഉപഭോക്താക്കളെയും കുറിച്ച് വളരെ മോശമായ പരാമർശങ്ങൾ നടത്തിയതാണ് സംഭവത്തിന്റെ തുടക്കം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഖുഷി ദുബെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. (Xenophobic Attack on Indian Women)
സംഭവത്തിൽ വെയിറ്റർ ഇന്ത്യൻ വനിതകളെ അധിക്ഷേപിക്കുന്നതും അവർ തിരിച്ചു പ്രതികരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. “എല്ലാവരും ഈ രാജ്യത്തെ മോശമായാണ് കൊണ്ടുനടക്കുന്നത്, നിങ്ങൾ ഇന്ത്യയെ മോശമാക്കുന്നു” എന്ന് ഇയാൾ ആവർത്തിച്ച് പറയുന്നതും കേൾക്കാം. തങ്ങൾ സ്ത്രീകൾ ആദ്യം സംസാരിക്കുന്നത് മാന്യമായിട്ടാണെന്നും ബഹുമാനത്തോടെ പെരുമാറണമെന്നും സ്ത്രീകൾ ആവശ്യപ്പെട്ടെങ്കിലും വെയിറ്റർ മോശമായി പെരുമാറ്റം തുടർന്നു.
വാദപ്രതിവാദം രൂക്ഷമായതോടെ സ്ഥലത്തെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. പോലീസിന്റെ സഹായത്തോടെ വെയിറ്ററെക്കൊണ്ട് മാപ്പ് പറയിക്കാൻ സ്ത്രീകൾക്ക് സാധിച്ചു. എന്നാൽ, വെയിറ്റർ നൽകിയ മാപ്പ് ഇൻസിനായണെന്ന് തോന്നിയ സ്ത്രീകൾ, താൻ ഇന്ത്യയെ അധിക്ഷേപിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് കൃത്യമായി പറയണമെന്ന് കർശനമായി ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ, താൻ ചെയ്ത തെറ്റ് സമ്മതിക്കാനും ക്ഷമ ചോദിക്കാനും ഇയാൾ നിർബന്ധിതനായി. ഇന്ത്യക്കാർ എപ്പോഴും വിദേശങ്ങളിൽ തെറ്റിദ്ധരിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും ഖുഷി ദുബെ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ തങ്ങളുടെ രാജ്യത്തെ ബഹുമാനിക്കണമെന്നും അവർ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഈ വനിതകളുടെ ധീരമായ നിലപാടിനെ വലിയ രീതിയിൽ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഒരു വിദേശ രാജ്യത്ത് വെച്ച് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ മൗനം പാലിക്കാതെ നിയമനടപടികൾക്കും ഖേദപ്രകടനങ്ങൾക്കും വേണ്ടി നിലകൊണ്ടത് മികച്ച മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ഇവർ ഔദ്യോഗികമായി പരാതി നൽകണമായിരുന്നുവെന്നും ഇയാൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. മോശമായി പെരുമാറുന്ന ഭക്ഷണശാലകൾ ബഹിഷ്കരിക്കണമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

