കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ടർമാരുടെ അഭൂതപൂർവ്വമായ തിരക്ക് (West Bengal Election 2026). വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 90 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
നാലാം ഊഴത്തിനായി മമത, കരുത്തറിയിക്കാൻ ബിജെപി
മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും അത്യന്തം നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താൻ തൃണമൂൽ ശ്രമിക്കുമ്പോൾ, വടക്കൻ ബംഗാളിലെ തങ്ങളുടെ സ്വാധീനം വോട്ടാക്കി മാറ്റി ആദ്യമായി അധികാരത്തിലെത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. 2021-ൽ ഈ 152 സീറ്റുകളിൽ 59 എണ്ണം ബിജെപി നേടിയിരുന്നു.
ശക്തമായ സുരക്ഷാ വലയത്തിൽ വോട്ടെടുപ്പ്
മുർഷിദാബാദ്, നാദിയ, ബിർഭും, ഹൂഗ്ലി തുടങ്ങിയ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 2,450 കമ്പനി കേന്ദ്ര സേനയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരുന്നത്. 8,000-ത്തിലധികം ബൂത്തുകളെ അതീവ ജാഗ്രതയുള്ളവയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
ആകെ 3.60 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 1.75 കോടി സ്ത്രീകളാണ്. ബംഗാളി വികാരമുയർത്തി മമതയും, വികസനവും മാറ്റവും വാഗ്ദാനം ചെയ്ത് ബിജെപിയും നേർക്കുനേർ പോരാടിയ ഒന്നാം ഘട്ടം ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്.
Story Summary: West Bengal recorded a massive 90% voter turnout in the first phase of the 2026 Assembly elections across 152 constituencies. As Mamata Banerjee seeks a fourth term, the BJP is putting up a tough fight, especially in North Bengal. The polling was conducted under heavy security with 2,450 companies of central forces.

