മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി : മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ പാർട്ടി വിട്ടു
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ പാർട്ടി വിട്ടു. ഇന്ന് ഉച്ചയോടെയാണ് ചവാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. എംഎൽഎ സ്ഥാനവും രാജിവച്ചിട്ടുണ്ട്. അതേസമയം, ചവാൻ ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.അശോക് ചവാന് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.
അതേസമയം, മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും രണ്ട് ദിവസത്തിനകം തൻ്റെ രാഷ്ട്രീയ പദ്ധതികൾ വെളിപ്പെടുത്തുമെന്നും ചവാൻ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം പൂർത്തീകരിക്കാനാകാത്തതിൽ നിരാശയുണ്ടെന്ന് ചവാൻ നേരത്തെ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴും സീറ്റ് വിഭജനം. ഭോക്കർ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ചവാൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സംസ്ഥാന കോൺഗ്രസിൻ്റെ മറ്റൊരു പ്രമുഖ നേതാവ് മിലിന്ദ് ദിയോറ പാർട്ടി വിട്ടിരുന്നു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു.