പാർലമെന്റ് നിർമിച്ചത് അഹങ്കാരത്തിന്റെ ചുടുകട്ടകൾ കൊണ്ടല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് പടുത്തുയർത്തിയത് അഹംഭാവത്തിന്റെ ചുടുകട്ടകൾ ഉപയോഗിച്ചല്ലെന്നും ഭരണഘടനാ മൂല്യങ്ങൾ ഉപയോഗിച്ചാണെന്നും രാഹുൽ പ്രസ്താവിച്ചു. ഉദ്ഘാടനം നടത്താനായി രാഷ്ട്രപതിക്ക് അവസരം നൽകാത്തതും ചടങ്ങിലേക്ക് അവരെ ക്ഷണിക്കാത്തതും രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; ചടങ്ങ് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിക്കും
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്, തൃണമൂൽ അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. രാഷ്ട്രപതികൂടി ഉൾപ്പെടുന്നതാണ് പാർലമെന്റ് എന്ന് ഭരണഘടനയുടെ 79ാം ആർട്ടിക്കിൾ പറയുന്നുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെയും തലവനാണ്. രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അപമാനമാണ്. മന്ദിരം നിർമിച്ചത് യാതൊരു കൂടിയാലോചനയുമില്ലാതെയാണ്. സർക്കാർ ജനാധിപത്യത്തിന് ഭീഷണിയാണ്. രാഷ്ട്രപതിയെ മാറ്റിനിർത്തുന്നത് അവരെ അപമാനിക്കുന്നതും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നതുമായ നടപടിയാണ്. പാർലമെന്റിൽ നിന്നും ജനാധിപത്യം പുറന്തള്ളപ്പെടുമ്പോൾ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ലെന്നും അതിനാലാണ് പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.