ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തില്ല. കമ്മീഷന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ തീരുമാനം.(PM Modi’s speech, leaders may approach court for not Election Commission not taking decision on complaint of code of conduct violation)
പ്രധാനമന്ത്രിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ആണ് പരാതി നൽകിയത്. പരാതിയിലെ പ്രധാന പോയിന്റുകൾ ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം നടത്തിയത്, ബില്ല് പരാജയപ്പെടുമെന്ന് മുൻകൂട്ടി കണ്ട് തയ്യാറാക്കിയ പ്രസംഗമായിരുന്നു ഇത്. നാടകീയമായ ഒരു അന്ത്യം പ്രസംഗത്തിന് നൽകാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്, ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാനാണ് ബില്ലും പ്രസംഗവും ഉപയോഗിച്ചത് എന്നിവയാണ്.
അതേസമയം, ഈ വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 30-ന് ‘വനിതാ ശാക്തീകരണം’ ചർച്ച ചെയ്യാൻ മാത്രമായി ഒരു ദിവസത്തെ സമ്മേളനം വിളിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം. ഇതിലൂടെ വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനുള്ള പങ്ക് ജനങ്ങൾക്കിടയിൽ ചർച്ചയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

